രേണു..

രേണുക - അതായിരുന്നു അവളുടെ പേര്. ഞങ്ങള്‍ കുറച്ചു പേര്‍ അവളെ രേണു എന്നാണ് വിളിച്ചിരുന്നത്. ആ വിളി അവള്‍ക്കും ഇഷ്ടമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഞങ്ങളുടെ ഒക്കെ ഹൃദയത്തില്‍ അവള്‍ കയറിപ്പറ്റിയത്. അൽപ്പം കുസൃതിയുള്ള  ഒരു വായാടി എന്ന് ആദ്യ കാഴ്ചയില്‍ തോന്നിക്കുന്ന പ്രകൃതം. ഞങ്ങള്‍ നടത്തുന്ന 'Eachone Teachone' എന്ന  വിദ്യാഭ്യാസ പരിപാടിക്കിടെയാണ് ആദ്യം കാണുന്നത്. ലിംഗംപള്ളിയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്ന തിരക്കിലായിരുന്നു അവള്‍. അവിടെ താമസിക്കുന്ന മാരുതി പറഞ്ഞാണ് രേണുവിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ചന്ദ്രയ്യ- ലക്ഷ്മി ദമ്പതികളുടെ ഏക മകളാണ്. ബേഗംപേട്ട് ഫ്ലൈഓവറിനു കീഴെ ഒരു അറവുശാലയുടെ സമീപം ഒരു കൂര പോലൊന്ന് കെട്ടിയിട്ടുണ്ട്.  അവിടെയാണ് താമസം. രേണുവിൻ്റെ പഠനം മുടങ്ങിയിട്ട് ഒരു വര്‍ഷമായി എന്നറിഞ്ഞു. അതേപ്പറ്റി സംസാരിച്ചപ്പോള്‍, സ്കൂളില്‍ പോകാന്‍ താല്പര്യം ഇല്ലാത്തത് പോലെ തോന്നി.
രേണുവിന്‍റെ അച്ഛനമ്മമാര്‍ ഭിക്ഷ യാചിക്കാന്‍ പോകുമായിരുന്നു.ചന്ദ്രയ്യയ്ക്ക് കാഴ്ച്ചശേഷി ഇല്ല. ആദ്യ വിവാഹത്തില്‍ നടന്ന ഒരപകടത്തില്‍ ചലനശേഷിക്ക് സാരമായ കുഴപ്പം സംഭവിച്ച ലക്ഷ്മിയും ഇതേ തൊഴിലിനാണ് പോയിരുന്നത്. ചന്ദ്രയ്യയ്ക്ക്  മസ്ജിദില്‍ നിന്ന് ഇടയ്ക്ക് ലഭിച്ചിരുന്ന 500 രൂപ വികലാംഗപെന്‍ഷന്‍ ആയിരുന്നു കുടുംബത്തിന്‍റെ സ്ഥിരവരുമാനം.
അങ്ങനെയിരിക്കെയാണ്  രേണുവിനെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തി സ്റ്റേറ്റ് റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേർക്കാം എന്ന നിർദ്ദേശം  ഗ്രൂപ്പില്‍ വരുന്നത്. കുട്ടിയുടെ വിവരങ്ങള്‍ ചൈല്‍ഡ്-ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഷഹന, യശസ്വിനി, ലളിത്, ഷിറിന്‍, യാസിന്‍, ശാലിനി, അജ്‌മൽ, രാഹുൽ, പ്രിറ്റന്‍ എന്നിവരുടെ കുറെ ദിവസം നീണ്ടു  നിന്ന ശ്രമങ്ങളുടെ ഫലമെന്നോണം
വീട്ടുകാര്‍ സമ്മതിച്ചു. ആദ്യമൊന്നും രേണു വഴങ്ങിയില്ല. പിന്നെ അൽപ്പം നിർബന്ധിച്ചു 2016 ഏപ്രില്‍ മാസം അവളെ  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കാചിഗുഡ സർക്കാർ സ്കൂളില്‍ ചേര്‍ത്തു.
കുറച്ചു നാളുകള്‍ക്ക് ശേഷം ഫലക്നുമാ സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍  ലഭിച്ചു. രേണുവിന്‍റെ സ്കൂളിനു ചേര്‍ന്നൊരു ഓള്‍ഡ്‌ ഏജ് ഹോമില്‍ അവളുടെ അമ്മയെ ചികിത്സിക്കാന്‍ ധാരണയായി. ഇതിനെല്ലാം പിതാവ് ചന്ദ്രയ്യ സമ്മതം മൂളിയത് കാര്യങ്ങള്‍ അനുകൂലമാക്കി.
സ്കൂളുമായി രേണു പെട്ടെന്ന്  ഇണങ്ങി. ഹോസ്റ്റല്‍ സംവിധാനം ആയിരുന്നതിനാല്‍ വീട് വിട്ട് മാറി നില്‍ക്കേണ്ടി വന്നത് അവളെ ആദ്യം അല്‍പ്പം വിഷമിപ്പിച്ചു. അതു കൊണ്ട്, മാസത്തില്‍ ഒരിക്കല്‍ രേണുവിനെ കാണാൻ പോകുമായിരുന്നു. അവളുടെ കൂട്ടുകാരുമൊത്ത് ചങ്ങാത്തം കൂടി. പോകുമ്പോളെല്ലാം, അവളും അമ്മയും ഒത്തുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയിരുന്നു.രേണു പഠിച്ചു തുടങ്ങി. ക്ലാസില്‍ പറയുന്നത് ചെയ്യാന്‍ ഉത്സാഹം കാട്ടി. ഫിസിയോതെറാപ്പിയുടെ ഫലം എന്നോണം, അമ്മയുടെ കാലുകള്‍ പതിയെ ചലിക്കാൻ തുടങ്ങി. ഞാനും രേണുവും നന്നായി ഇണങ്ങി.
എല്ലാം നല്ലതുപോലെ പോകുന്നതിനിടയിലാണ് റെയിന്‍ബോ ഹോമില്‍ നിന്ന് ഫാത്തിമ മാം വിളിക്കുന്നത്. രേണുവിന് തീരെ സുഖമില്ല, അവിടെ ഉടനെ ചെല്ലണം എന്ന് പറഞ്ഞു. പിറ്റേ ദിവസം സ്കൂളില്‍ എത്തി രേണുവിനെ കണ്ടു. മാതാപിതാക്കളെ കാണാന്‍ രേണു ആഗ്രഹം പ്രകടിപ്പിച്ചു. അവൾ ക്ഷീണിതയായിരുന്നു. മുഖം വല്ലാതെ വാടിയിരുന്നു. ഇങ്ങനെയൊരവസ്ഥയിൽ  ദൂരയാത്ര ആവശ്യമില്ലെന്നു പറയാനാണ് തോന്നിയത്. പക്ഷെ രേണു നിർബന്ധം പിടിച്ചത് കൊണ്ടും, ടീച്ചർമാർ അമ്മയെ കൊണ്ടുവരട്ടെ എന്ന് പറഞ്ഞത് കൊണ്ടും വേണ്ടെന്ന് പറയാന്‍ അപ്പോള്‍ മനസ്സ് വന്നില്ല.  രേണുവിന്‍റെ വീട്ടിലേക്ക് തിരിച്ചു. ട്രെയിനിൽ എൻ്റെ തോളിൽ ചാരി മയങ്ങി. രേണുവിന്‌  നടക്കാൻ അൽപ്പം  ബുദ്ധിമുട്ടുണ്ടായിരുന്നു. ഫൂട്ട്ഓവർ ബ്രിഡ്ജിൽ അവളെ ചുമലിലെടുത്താണ് കയറിയത്. അവളുടെ അമ്മ ചികിത്സ കഴിഞ്ഞ്, ആരോഗ്യവതിയായി തിരികെയെത്തിയിട്ട് ആദ്യമായുള്ള വരവാണ്. രേണുവിനെ കണ്ടപ്പോള്‍ അമ്മയും വല്ലാതെ വിഷമിച്ചു. അവള്‍ അത്രയ്ക്ക് അവശയായിരുന്നു. വീട്ടില്‍ നില്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞെങ്കിലും കുട്ടിക്ക് മികച്ച ചികിത്സയ്ക്കുള്ള അവസരം സ്കൂള്‍ നല്‍കുന്നുണ്ട് എന്ന ഞങ്ങളുടെ വാക്കിന്‍റെ പുറത്ത് കുറെ നേരത്തേ എതിര്‍പ്പിനു ശേഷം അവളെ പറഞ്ഞയക്കാന്‍ സമ്മതിച്ചു. ഓട്ടോയിൽ തിരിച്ചു പോകുമ്പോൾ രേണുവിന്‌ ശരീരവേദന ഉണ്ടായിരുന്നു. ഇടയ്ക്ക് 'അമ്മ, അമ്മ' എന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞു. രേണുവിന്‍റെ കാര്യം അന്വേഷിക്കാന്‍ എന്നും  ഉച്ചയ്ക്ക് ഫോണ്‍ ചെയ്തിരുന്നു. ഒസ്മാനിയ ഹോസ്പിറ്റലില്‍ ചെക്കിങ്ങിനു കൊണ്ടുപോയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അഡ്മിറ്റ്‌ ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെ ഹോസ്റ്റലില്‍ എത്തി. രേണുവിനെക്കൊണ്ട് നാളെ സംസാരിപ്പിക്കാം എന്ന്  ഫാത്തിമ മാം ഉറപ്പുതന്നു.
 അന്ന് രാത്രി ഏതാണ്ട് 10 മണി ആയിക്കാണണം. ഓഫീസിൽ തിരക്ക് പിടിച്ച പണിയാണ്. റെയിന്‍ബോ ഹോംസില്‍ നിന്നും എനിക്ക്  ഫോണ്‍ വന്നു. ഡിന്നര്‍ കഴിക്കുന്നതിനിടെ നിലത്തുവീണ രേണുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുന്നതിനു മുൻപ്‌ മരണം പിടികൂടിയിരിക്കുന്നു. ഒരു ഞെട്ടലോടെയാണ് അത് കേട്ടത്. ഓഫീസിൽ നിന്ന് പെട്ടെന്നിറങ്ങി. തല ചുറ്റുന്ന പോലെ തോന്നി. ഷിറിനെ വിളിച്ചു കാര്യം പറഞ്ഞു. കാരണമില്ലാതെ ഞാൻ ദേഷ്യപ്പെടുന്നുണ്ടായിരുന്നു.
ഒരു ഓട്ടോ പിടിച്ചു ബേഗംപേട്ടിൽ പോയി. കാമ്പസിലെ കൂട്ടുകാർ ഒരു കാബ് പിടിച്ചു അവിടെയെത്തും എന്നാണു പറഞ്ഞത്. രേണുവിന്റെ വീട്ടുകാർ ഉറങ്ങിയിരുന്നു. സമയം 11 കഴിഞ്ഞിരുന്നു. നാളെ രാവിലെ വിവരം പറയാമെന്നു ഹോമിൽ അറിയിച്ചു. അവരെ ഒസ്മാനിയയിൽ എത്തിക്കുന്ന ചുമതല എനിക്ക് കിട്ടി.  ഫ്‌ളൈഓവറിനു മുകളിൽ ഭ്രാന്ത് പിടിച്ചപോലെ അങ്ങോട്ടും, ഇങ്ങോട്ടും  നടന്നു. ഡൽഹിയിൽ പഠിക്കുന്ന പ്രിറ്റനെ വിളിച്ചു കാര്യം പറഞ്ഞു.  അപ്പോഴേക്കും കാബ് എത്തി.
അവിടെ ചെന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ടീച്ചര്‍മാര്‍ വിശദീകരിച്ചു തന്നു. പെട്ടെന്നുണ്ടായ  കാര്‍ഡിയാക്ക്  അറസ്റ്റ് ആണത്രേ മരണകാരണം. ഒന്നും സംസാരിക്കാൻ പറ്റാതെ പകച്ചുനിന്നു. രേണുവിന്റെ ചേതനയറ്റ ശരീര നോക്കി കുറെനേരം നിന്നു. ആ കവിളിൽ ഒന്ന് തലോടി. എല്ലാ വിഷയങ്ങളും നന്നായി പഠിക്കുന്ന മിടുക്കിക്കുട്ടിയായിരുന്നു എന്ന് സ്‌കൂൾ സെക്യൂരിറ്റി പറഞ്ഞു.
ആ രാത്രി ഞങ്ങൾ കാമ്പസിലേക്ക് മയങ്ങിപ്പോയി. പിറ്റേന്ന്, ശനിയാഴ്ച്ച ഭിക്ഷ യാചിക്കാൻ പോയ മാതാപിതാക്കളെ കണ്ടെത്തി ഒരു നുണ പറഞ്ഞാണ് അവരെ ഹോസ്പിറ്റല്‍ മോര്‍ച്ചറിക്ക് അരികെ കൊണ്ടുവന്നത്. വിവരം അറിയിച്ചപ്പോള്‍ ഇരുവരും നിയന്ത്രണം വിട്ട് കരഞ്ഞു. എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ഞങ്ങള്‍ (നീതു, വിഷ്ണു, ഞാന്‍, മാത്‌സിലെ നിധീഷ്)  പകച്ചു നിന്നു. തൻ്റെ വിഷമം മുഴുവൻ ഒരു പാട്ടുരൂപത്തിൽ ചൊല്ലി ഏങ്ങലിട്ട ആ അമ്മ ഇന്നും മനസ്സിലൊരു നോവാണ്. പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് രേണുവിനെ അവസാനമായി കണ്ടു.
വൈകുന്നേരം രേണുവിന്‍റെ ശരീരം ഹുപ്പുഗൂഡയിലെ പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു. സ്‌കൂൾ അധികൃതരും, മാതാപിതാക്കളും, ഞാനും, സീനിയറായ നിധീഷും അവിടെ ഉണ്ടായിരുന്നു. പിന്നീടൊരിക്കൽ റെയിൻബോ ഹോമിൽ പോയപ്പോൾ 'നിധീഷ് അണ്ണാ' എനിക്ക് ചേട്ടനെപ്പോലെയാണ് എന്ന് രേണു പറഞ്ഞ കാര്യം കുട്ടികൾ അറിയിച്ചു. ഹൈദരാബാദിലെ എന്റെ അനിയത്തികുട്ടി ഇപ്പോളില്ലെന്ന യാഥാർഥ്യം എന്നെ വേദനിപ്പിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് കാരണം പറഞ്ഞത്. കുട്ടിക്ക് ആദ്യം മുതൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. രേണുവിന്റെ മാതാപിതാക്കളെ ഇപ്പോഴും ഇടയ്ക്കിടെ കാണാറുണ്ട്. ആദ്യമൊക്കെ, മകള്‍ പോയ വിഷമം അവര്‍ മദ്യം
കഴിച്ചാണ് തീര്‍ത്തത്. പിന്നീട്, ആ ശീലം അവര്‍ക്ക് നന്നല്ല എന്നും, രേണുവിന് അതിഷ്ട്ടമായിരുന്നില്ല എന്നുമൊക്കെ പറഞ്ഞ് മദ്യപാനത്തിന്‍റെ തോത് കുറച്ചുകൊണ്ടുവരാന്‍  സാധിച്ചു.
ഒരു ദിവസം ലാപ്ടോപ്പ് പരതുന്നതിനിടെയാണ് രേണുവിന്‍റെ ഒരു ഫോട്ടോ
കണ്ണില്‍ പെട്ടത്. ചിത്രത്തിന്‍റെ ഒരു കളര്‍പ്രിന്‍റ് രേണുവിന്‍റെ അമ്മയെ ഏല്‍പ്പിച്ചു. കുറെ ദിവസമായി ഞങ്ങളെ കാണാഞ്ഞതിൽ അവർക്ക് പരിഭവം ഉണ്ടായിരുന്നു. ഫോട്ടോ ഏൽപ്പിച്ചു, നിങ്ങൾ രേണുവിന്‌ വേണ്ടി ജീവിക്കണം എന്ന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
ആയിടയ്ക്ക് ഒരു ദിവസമാണ്, കാന്‍സര്‍ ബാധിച്ച് നാട്ടിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അനഘ മരണമടഞ്ഞ കാര്യം അറിയുന്നത്. പഠനത്തിലും, പെരുമാറ്റത്തിലും മിടുമിടുക്കിയായ അവളുടെ മരണം നാടിനെ ശോകമൂകമാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മരണത്തിന് കണ്ണില്ല എന്ന് എവിടെയോ വായിച്ചത് ഞാന്‍ ഓര്‍ത്തു. കുട്ടികളുടെ എന്തെല്ലാം സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ് മരണത്തോടെ ഇല്ലാതാകുന്നത്.
ഇപ്പോഴും, പല ദിവസങ്ങളിലും രേണുവിനെ ഓർക്കും. നെഹ്‌റു സൂ പാർക്കിൽ സിംഹത്തെ കാണാൻ കൈപിടിച്ചു  ഓടിയതും, ഫലക്നമ തെരുവിൽ അവൾക്ക് ഇഷ്ടമുള്ള  പൊട്ടും, വളകളും, തുണിത്തരങ്ങളും വാങ്ങിയതും, പ്രിറ്റനുമൊത്തു അവളുടെ ഹോമിൽ കേക്ക് മുറിക്കാൻ പോയതും, അസുഖമായിരുന്നപ്പോൾ എനിക്ക് മിണ്ടാൻ വയ്യ എന്ന് എൻ്റെ കണ്ണിൽ നോക്കി പറഞ്ഞതുമെല്ലാം ഓർമ്മയിൽ വരും.     
പ്രിയ രേണു, നീ പോയതിന് ശേഷം വല്ലാത്ത ശൂന്യതയാണ്. മനസ്സിൽ നിന്റെ ചിരിക്കുന്ന മുഖമാണ്. നമ്മൾ ചിലവിട്ട നിമിഷങ്ങളാണ്, ഓർമ്മകളാണ്, വേദനയാണ്...       



രേണു






Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ