ഞാന്‍ സ്റ്റീവ് ലോപ്പസ്: സിനിമയിലെ ജീവിതം

രാജീവ് രവി സംവിധാനം ചെയ്ത, 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കണ്ടിറങ്ങിയ ആ ദിവസം ഇന്നും ഓര്‍ക്കുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിച്ചിട്ടാണ് ആ ദിവസം ഉറങ്ങാന്‍ കിടന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം എന്ന് പിന്നീട് അറിയാനിടയായി. സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രമേയം അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ് എന്നതിനാലാണ് ഇങ്ങനെയൊരു പോസ്റ്റ്‌.

ചില സംഭവങ്ങള്‍ കാണാനിടവരുന്ന സ്റ്റീവിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പോലീസുകാരുടെ സഹായത്തോടെ നടക്കുന്ന രണ്ട്
ഗുണ്ടാ-കൊലപാതകങ്ങളുടെ കഥയെന്ന് ഒറ്റവാചകത്തില്‍ പറയാം. എന്നാല്‍, ചിത്രം അത് മാത്രമാണ് പറയുന്നത് എന്ന് കരുതാന്‍ കഴിയില്ല.
 എല്ലാത്തിനും സാക്ഷിയാവുന്ന സ്റ്റീവിന്‍റെ ഉത്തരം കിട്ടാനുള്ള അലച്ചില്‍, എല്ലാം അറിഞ്ഞിട്ടും സ്നേഹത്തിന്‍റെ പുറത്ത് അത് മറച്ചു വെയ്ക്കുന്ന അച്ഛന്‍, അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, വഴിയില്‍ പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയില്‍  എത്തിച്ചതിനു സ്റ്റീവിനെ പഴി പറഞ്ഞ കുടുംബം- നിരവധി ചോദ്യങ്ങള്‍ ആണ് ഈ കഥാസന്ദര്‍ഭങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്.

തമ്മില്‍ കൊന്നു പക വീട്ടുന്ന ഗുണ്ടാസംഘങ്ങളെക്കുറിച്ച്  പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. പോലീസിന്‍റെ കരങ്ങള്‍ ഉള്‍പ്പെടുന്ന ചില  കേസുകള്‍ ഉണ്ട്. ഗുണ്ടകളുടെ പക മുതലെടുത്ത്, അവര്‍ക്ക് തമ്മില്‍ തല്ലാന്‍ അവസരം ഒരുക്കുന്ന അവസരബുദ്ധി എന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇതിനെ, ശരി-തെറ്റുകളുടെ മാത്രം അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റുമെന്ന്‍  തോന്നുന്നില്ല. ഒരു വശത്ത്, കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകി വരുന്നത് കൊണ്ടുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങള്‍.  മറുവശത്ത്, കുറ്റവാളികള്‍ക്കും, അവരുടെ കുടുംബത്തിനും ലഭിക്കേണ്ട മാനുഷിക പരിഗണന. കുറ്റവാളികളെ നിയമത്തിന്‍റെ സഹായത്തോടെ നേര്‍വഴിക്ക് നടത്താന്‍ സാധ്യമല്ലേ? അല്ലെന്ന് ഭൂരിപക്ഷം പേരും ചിന്തിക്കുന്നു എന്നതല്ലേ വാസ്തവം?

ഭരണകൂടത്തിനും, നീതിന്യായ വിഭാഗത്തിനും  ശരി എന്ന് തോന്നുന്ന പല തീരുമാനങ്ങളും ചെറുപ്പക്കാരെ അസ്വസ്ഥമാക്കുന്ന കാഴ്ചകള്‍ നമ്മള്‍ കാണാറുള്ളതാണ്. യാക്കുബ് മേമനെ തൂക്കിക്കൊന്നതിനു എതിരെ ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിയത് ഇന്നാട്ടിലെ ചെറുപ്പക്കാര്‍ ആണ്. മുംബൈ സ്ഫോടനകേസ് പ്രതി എന്ന് സമൂഹം ചിന്തിച്ചപ്പോള്‍ അയാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍  ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കാട്ടി. ഇവിടെ സ്റീവിന്‍റെ ചിന്ത പോകുന്നത് മരിച്ചയാളുടെ ഭാര്യയും, കുട്ടിയും ഇനി എന്ത് ചെയ്യും എന്നാണ്.  പഠനം, കുടുംബം, ജോലി എന്നീ മതിലുകള്‍ക്ക് ഉള്ളില്‍ തളയ്ക്കപ്പെടുന്ന പല യുവാക്കളുടെയും  പ്രതിനിധിയാണ് ഈ സിനിമയിലെ സ്റ്റീവ്. അയാള്‍ കാണുന്ന അസ്വസ്ഥകരമായ ഒരു കാഴ്ച്ച പിന്നീടുള്ള  ജീവിതം ആകെ മാറ്റിമറിക്കുന്നതായി സിനിമയില്‍ കാണിക്കുന്നു.


ഒരു മിനിമലായ സമീപനമാണ് ചിത്രത്തില്‍ പൊതുവേ കാണാനാവുക. കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള  സംഗീതം, ഷോട്ടുകളുടെ അതിപ്രസരം ഇല്ലാതെ കഥയ്ക്ക് വേണ്ടത് മാത്രം ഭംഗിയായി പകര്‍തിയ ക്യാമറ, കൈയ്യടക്കമുള്ള എഡിറ്റിംഗ്, എല്ലാത്തിനും അമരക്കാരനായി സംവിധായകന്‍ രാജീവ്‌ രവി.  ഇന്നിന്‍റെ സിനിമ എന്ന് തറപ്പിച്ചു പറയാവുന്ന  കാഴ്ചാനുഭാവമാണ് സ്റ്റീവ് സമ്മാനിക്കുന്നത്.



Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ