മിഠായിക്കാലം

മിഠായിയുടെ ഓർമ്മകൾക്ക് തേനൂറുന്ന മധുരമാണ്! പണ്ട് കുട്ടിക്കാലത്ത് കടകളിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു. അവിടെ പോയാൽ  വീട്ടിൽ നിന്ന് മിഠായി വാങ്ങാൻ പൈസ കിട്ടും എന്നതാണ് കാരണം.
എല്ലാ ബുധനാഴ്ചയും തൊട്ടുതീരത്തു ഒരു ചെറിയ വള്ളം തുഴഞ്ഞു സാധനങ്ങളുമായി വന്നിരുന്ന മുട്ടക്കാരൻ ചേട്ടനെ കാത്തു എത്ര നേരമാണ് മാവിന്റെ മുകളിൽ ഇരുന്നത്! ചേട്ടൻ വരുമ്പോൾ ഹോൺ മുഴക്കും. അത് കേട്ടയുടൻ തോടിനരികത്തേക്ക് ഒറ്റ ഓട്ടമാണ്. പ്രധാനമായും ഗ്യാസ് മിഠായിക്ക് വേണ്ടിയാണ് ഓടുന്നത്. ഒരു രൂപ കൊടുത്താൽ നാല് മിഠായി സ്വന്തമാക്കാം.
കഞ്ഞിപ്പാടത്തെ കുമാർ ചേട്ടന്റെ കടയിൽ അച്ഛന് പറ്റുണ്ടായിരുന്നത് പരമാവധി ചൂഷണം ചെയ്ത കാലം. ജീരക മിഠായിക്കും, തേൻ മിഠായിക്കും വേണ്ടിയാണ് ഏറ്റവും പണം മുടക്കിയത്. അന്നൊക്കെ അഞ്ചു രൂപയ്ക്ക് ഇരുപത് തേൻ മിഠായി കിട്ടും. അത് ഞങ്ങൾ കൂട്ടുകാരുമൊപ്പം പങ്കുവെച്ച് കഴിക്കും.

അമ്മൂമ്മക്കട 

സ്ക്കൂൾ കാലത്തു ഇന്റർവെൽ ആയാലുടൻ അമ്മുമ്മക്കടയിലേക്ക് പായും. അവിടെ ഞങ്ങളെ കാത്ത്, വിടർന്ന പുഞ്ചിരിയും, വീട്ടിലുണ്ടാക്കിയ മിഠായിയുമായി പേരറിയാത്ത അമ്മുമ്മ ഇരിക്കുന്നുണ്ടാകും. കഴിച്ചോ മക്കളെ എന്നൊരു ചോദ്യം. അമ്മുമ്മയുടെ ശർക്കര മിഠായിക്ക് പറഞ്ഞറിയിക്കാനാവാത്ത രുചിയാണ്. ദിവസവും ഒരു കഷ്ണം കഴിച്ചില്ലെങ്കിൽ എന്തോ വിഷമമാണ്. സ്ക്കൂൾ കാലത്തു പരീക്ഷ കഴിയുമ്പോൾ വെറുതെ വിളിച്ചു മിഠായി തന്നിരുന്ന പ്രസന്നൻ ചേട്ടൻ ഒരു മധുരമുള്ള ഓർമ്മയാണ്.
ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സമയം മുതൽ മറ്റെല്ലാവരെയും പോലെ നെസ്‌ലെ, കാഡ്ബറി ചോക്ളേറ്റുകളുടെ പിറകെ കൂടി. പക്ഷെ, നാവിൽ തങ്ങിനിൽക്കുന്നത് പഴയ മിഠായിയുടെ രുചിയാണ്. എന്താവും കാരണം? ഇഷ്ടമുള്ള കുറെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് കൊണ്ടാകുമോ?   
 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ