ദ്രാവിഡ് ദി കംപ്ലീറ്റ് ടീം പ്ലെയർ

ക്രിക്കറ്റ് കാണൽ തുടങ്ങിയ നാൾ മുതൽ ദ്രാവിഡിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. എല്ലാവരും ടീമിന് വേണ്ടിയാണ് കളിക്കുന്നത്. പക്ഷെ, ഒരടിയന്തിര പ്രശ്നം വന്നാൽ ചില കളിക്കാർ റിസ്ക്ക് എടുക്കാൻ ഒരൽപ്പം മടിച്ചെന്നു വരാം. തൻ്റെ കരിയർ അപകടത്തിൽ ആയാലോ എന്ന ഭയം കൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. അവിടെ ദ്രാവിഡ് വേറിട്ട് നിൽക്കുന്നു. ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാൻ തീരുമാനിച്ചതടക്കം പല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. അവസാന മാച്ച് കളിച്ചു കാണികളുടെ കയ്യടി നേടി റിട്ടയർ ചെയ്യാതിരുന്നതിന് അയാൾക്ക് കാരണങ്ങളുണ്ടായിരുന്നു - ഇന്ത്യയുടെ അടുത്ത ടെസ്റ്റ് സീസൺ തുടങ്ങാൻ ആറ് മാസം ഇടവേളയുണ്ട്. സ്വന്തം കരിയർ അത്രയും വലിച്ചു നീട്ടാതെ, ആ സമയം കൊണ്ട് ഒരു പുതിയ കളിക്കാരന് തൻ്റെ കഴിവ് തെളിയിക്കാൻ  സമയം ലഭിക്കുമല്ലോ. അതാണ് ദ്രാവിഡ്. അയാൾക്ക് ടീമായിരുന്നു എല്ലാത്തിലും വലുത്.
മറ്റൊരു ക്യാപ്റ്റനും സഹകളിക്കാരൻ 194ൽ നിൽക്കെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ ആലോചിക്കുമെന്ന് തോന്നുന്നില്ല. അന്ന് അദ്ദേഹം കേട്ട വിമർശനങ്ങൾ കുറച്ചൊന്നുമായിരുന്നുമില്ല. പക്ഷെ, ടീമാണ് വലുതെന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ വ്യക്തിഗത നേട്ടങ്ങളുടെ പ്രസക്തി കുറയുകയാണ് ചെയ്യുന്നത് എന്ന് അയാൾ നമ്മളെ പഠിപ്പിച്ചു. ആ മനോഭാവം പിന്തുടർന്നാണ് ടെസ്റ്റ് ടീം പല ഉയരങ്ങളും കീഴടക്കാൻ പ്രധാന കാരണം.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച അയാളെ പിന്നീട് കാണുന്നത് അണ്ടർ-19 ടീമിൻ്റെ കോച്ചായും, ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വേഷത്തിലുമാണ്. ദ്രാവിഡിൻ്റെ ശിക്ഷണം കിട്ടിയ ശ്രേയസ് ഐയ്യർ ഉൾപ്പടെ പല കളിക്കാരും ഇപ്പോൾ സീനിയർ ടീമിൻ്റെ ഭാഗമാണ്.
കർണാടക താരമായ ദ്രാവിഡിനെ അനുസ്മരിപ്പിച്ചു വിക്കറ്റ് കീപ്പർ ജോലി ഏറ്റെടുക്കാൻ മറ്റൊരു കർണാടക കളിക്കാരൻ മുന്നോട്ട് വന്നിട്ട് അധികം നാളായിട്ടില്ല. കെ എൽ രാഹുൽ! പേരിലുള്ള സമാനതകളിൽ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ കരിയർ സാമ്യതകൾ. സ്പെഷ്യലിസ്റ്റ് ഓപ്പണർ സ്ഥാനത്തു നിന്നും ഇറങ്ങി ഇപ്പോൾ അഞ്ചാം നമ്പറിലാണ് രാഹുലിൻ്റെ സ്ഥാനം. ക്യാപ്റ്റൻ കോലിക്ക് രാഹുലിനെപ്പോലെ പ്രതിഭാശാലിയായ പ്ലെയറെ കളിപ്പിക്കാൻ വേറെ മാർഗം ഉണ്ടായിരുന്നില്ല. ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി അന്ന് ദ്രാവിഡിനോട് കീപ്പിംഗ് ഗ്ലൗസ് അണിയാൻ ആവശ്യപ്പെട്ടത് ഇതേ കാരണം കൊണ്ടാണ്. അന്ന് മറുത്തൊന്നും പറയാതെ ടീമിന് വേണ്ടി ലോകകപ്പ് ഉൾപ്പടെ 74 മത്സരങ്ങളിൽ കീപ്പറായി കളിച്ചു.
2007 ടി20 ലോകകപ്പിൽ സീനിയർ താരങ്ങൾ മാറിനിൽക്കട്ടെയെന്നും, യുവകളിക്കാർക്ക് കൂടുതൽ അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം നിലപാടെടുത്തു. പിന്നെ കണ്ടത് ചരിത്രമാണ്. ധോണിയുടെ നേതൃത്വത്തിൽ ചെറുപ്പക്കാരുടെ പട കപ്പിൽ മുത്തമിട്ടു ആ വർഷമാദ്യം ദ്രാവിഡിൻ്റെ ക്യാപ്റ്റൻസിയിൽ 50 ഓവർ ലോകകപ്പ് ആദ്യ റൗണ്ടിൽ പുറത്തായ ക്ഷീണം തീർത്തു. കരിയറിൻ്റെ അവസാന നാളുകൾ വരെ ടീമിന് ഒരു ബാധ്യതയായി തുടരാൻ അയാൾ നിന്നില്ല.സ്വരം നന്നായിരുന്നപ്പോൾ തന്നെ പാട്ട് നിർത്തി. ഇടക്കാലത്തു കൂടുതൽ തവണ ക്ളീൻ ബൗൾഡ് ആയത് വിക്കറ്റ് കീപ്പിങിന് വേണ്ടി അയാൾ ടെക്നിക്കിൽ വരുത്തിയ ചില മാറ്റങ്ങൾ മൂലമാണ് എന്ന് കളിയെഴുത്തുകാർ ചിലർ അഭിപ്രായപ്പെട്ടിരുന്നു. അപ്പോഴൊക്കെ സ്വതസിദ്ധമായ ചിരിയോടെ അതിനെ പാടെ തള്ളി നെറ്റ്‌സ് സെഷനിൽ വിശ്രമമില്ലാതെ പ്രാക്ടീസ് ചെയ്ത ദ്രാവിഡിനെയാണ് കണ്ടതെന്ന് പിന്നീട് സച്ചിൻ വെളിപ്പെടുത്തിയിട്ടുണ്ട്. ടീമിന് വേണ്ടി ചെയ്ത കാര്യങ്ങളിൽ അയാൾക്ക്  നിരാശ ഉണ്ടായിരുന്നില്ല എന്നതിന് മറ്റൊരു ഉദാഹരണം.
വാഴ്ത്തപ്പെടലുകൾ താല്പര്യമില്ലാത്ത ഈ കളിക്കാരൻ ടീമിന് സമർപ്പിച്ചത് വാർപ്പുള്ള ഒരു മാതൃകയാണ്. അയാൾ ക്രീസിൽ നിൽക്കുമ്പോൾ തോന്നുന്ന സുരക്ഷിതത്വം ഓരോ കളിക്കാരനും, ഓരോ ആരാധകനും അനുഭവിച്ചറിഞ്ഞതാണ്. കാലത്തിൻ്റെ  പുസ്തകത്തിൽ അയാൾ ടീമിന് നൽകിയ സംഭാവനകൾ തെളിഞ്ഞുനിൽക്കും.   







Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ